പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

വി. വി. വേലുക്കുട്ടി അരയൻ: കരുനാഗപ്പള്ളിത്താലൂക്കിൽ ചെറിയഴീക്കൽ വിളാകത്തു വേലായുധൻ വൈദ്യൻ്റെ പുത്രനായി 1894-ൽ ജനിച്ച വേലുക്കുട്ടി അരയൻ അക്കാലത്തെ ശ്രദ്ധേയനായ ഒരു കവിയായിരുന്നു. അദ്ദേഹം സ്വസമുദായത്തിൻ്റെ ഉദ്ധാരണത്തിനാണു് കൂടുതൽ ശ്രമിച്ചിരുന്നതു്. പല മാസികകളുടേയും വാരികകളുടേയും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കിരാതാർജ്ജുനീയം, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി തുടങ്ങി പത്തോളം കൃതികൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

1969 മെയ് 31-ാം തീയതി പ്രസ്തുതകവി നിര്യാതനായി.

എം. എൽ. കമോയൻസ്: ജ്ഞാനവൃദ്ധനും വാസനാസമ്പന്നനുമായ ഒരു യൂറേഷ്യൻ കവിയാണ്, കൊല്ലം സ്വദേശിയായ കമോയൻസ്. അനേകം ഖണ്ഡകൃതികൾ ഇദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്.

വന്ദേ പദം വരദ! എന്നു കരഞ്ഞു കൂപ്പി
മന്ദേതരം ഭൃതകരോടൊരുമിച്ചു ‘നാമാൻ’
സന്ദേഹമറ്റു വിമലാഢ്യ മുനീന്ദ്രവന്ദ്യ-
സന്ദേശമാനിതമനസ്സൊടുടൻ നടന്നു.

അത്യന്തഭക്തിവിനയാന്വിത ധൈര്യവീര്യ-
കൃത്യങ്ങളാൽ പുകളെഴും ഭടവൃന്ദനാഥൻ
പ്രത്യഗ്രസുസ്ഥിതി ലഭിച്ചഴകോടു വീണ്ടും
സ്തുത്യർഹമായ കൃതകൃത്യതയിൽ കുളിച്ചാൻ.

ആലോലചിന്തകൾ വഴിഞ്ഞഥ ഭാവിജീവി-
താലോകനോത്സുകതയാർന്ന ഭടാധിനാഥൻ
ചേലോടനുഗ്രഹമിരന്നു യതീശ്വരൻ തൻ-
കാലോടു തൻ്റെ തലചേർത്തുരചെയ്തു വീണ്ടും (എലീശായും നാമാനും)

രസപ്രവാഹത്തിനും ശയ്യാഗുണത്തിനും ഹാനിവരാതെ, ഇങ്ങനെ അനായാസമായി സജാതീയദ്വിതീയാക്ഷര പ്രാസത്തോടുകൂടി കമോയൻസ് കാവ്യനിർമ്മാണം ചെയ്തിട്ടുള്ളതു കാണുമ്പോൾ, ഒരു സാക്ഷാൽ കേരളീയനോടുള്ളതിനേക്കാൾ കൂടുതലായി കാവ്യദേവതയ്ക്ക് ഇദ്ദേഹത്തോടു പക്ഷപാതമുണ്ടെന്നു തോന്നിപ്പോകുന്നു. കമോയൻസിൻ്റെ കവിതയ്ക്കുള്ള മറ്റൊരു ഗുണം, അനർ​​​ഗ്ഗളമായ വാഗ്വിലാസവും, വായിക്കുന്നതോടുകൂടി അർത്ഥസ്ഫുടത തോന്നിക്കുന്ന പ്രസാദവുമാണ്.