നവീനയുഗം (തുടർച്ച)
കേരളത്തിൻ്റെ നാലതിരുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള കാഴ്ചകൾ ആണു് കുഞ്ഞിരാമൻനായർ കാണുന്നതെങ്കിലും അദ്ദേഹത്തിൻ്റെ പ്രതിഭ പ്രപഞ്ചംപോലെ അനുക്ഷണവികസ്വരമാണു്. അത്തരം പ്രതിഭയുടെ അവിരതസന്താനങ്ങളാണു് അദ്ദേഹത്തിൻ്റെ കൃതികളിൽ തത്തിക്കളിക്കുന്ന ഉന്നതഭാവനകൾ. ഒരു ഉദാഹരണം കൂടി ഇവിടെ ഉദ്ധരിക്കാം. ഇന്നാട്ടിലെ വൃക്ഷസംഹാരവും വനനാശവും മൂലം ‘ദേവകന്യക’- ഗ്രാമശ്രീ – അദൃശ്യമായിത്തീരുന്നതോർത്തു കരളുരുകി കവി വിലപിക്കുകയാണ്:
പാത നീളുകയാം വീണ്ടും തൊണ്ട വരളുന്നു തെളി-
നീർ തരുമോ കൊണ്ടലരിങ്കുഴലാളെ നീ?
ഒളിച്ചുകളിക്കുകയോ, വാനിൻ വഴിവക്കിലുള്ള
കുളിർതണ്ണീർപന്തലിലെ പെൺകൊടിയാളെ,
നിറകുടം നിരത്തിവെച്ചലിവിന്നമൃതു പണ്ടേ
ചുരത്തിയ തണ്ണീർപ്പന്തൽ ശൂന്യമായ് പോയോ?
തെച്ചിമലർ പൂത്ത പൊന്തക്കാടിനുള്ളിൽ തകർന്നുള്ളോ-
രത്താണിയോ, ദൂരെക്കാണ്മതസ്തശൈലമോ?
ഉടഞ്ഞു കൽച്ചുമരുകൾ, കോട്ടുവായക്കതകിന്മേൽ
കൊടും വേനലെട്ടുകാലി കുടിപാർക്കുന്നൂ!
പറവകൾ പാടും മരം മരിച്ചുപോയ്, ചുറ്റും ഹാസ്യ-
ച്ചിരിക്കള്ളിമുള്ളു നീളും ചുടല പൊങ്ങീ;
