പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

ഇരവിക്കുട്ടിപ്പിള്ളപ്പോർ: സംഭവസ്ഥലത്തെ ആസ്പദമാക്കി കണിയാങ്കുളത്തുപോരെന്നും ഇതിനു മറ്റൊരു പേരുണ്ട്. തെക്കൻപാട്ടുകളിൽ മുൻപന്തിയിൽ നില്ക്കുന്ന ഒരു പാട്ടാണിതു്. മധുരയിലെ പ്രസിദ്ധനായ തിരുമലനായ്ക്കൻ, കൊല്ലം 810-ൽ കൽക്കുളത്തു വാണിരുന്ന രവിവർമ്മകുലശേഖരൻ എന്ന തിരുവിതാംകൂർ രാജാവിനെ കീഴടക്കുവാൻ ഒരു സേനയെ അയച്ചു. യുദ്ധത്തിൽ മധുരസേന നിശ്ശേഷം തോറ്റു. ഈ വിവരമറിഞ്ഞു മധുരയിലെ പ്രധാന സേനാനി രാമപ്പയ്യൻ തിരുമലനായ്ക്കൻ്റെ അനുവാദത്തോടുകൂടി യുദ്ധത്തിനായി പണകുടിയിൽ വന്നു താവളമടിച്ചു. തിരുവിതാംകൂർരാജാവിൻ്റെ അന്നത്തെ ഏഴു മന്ത്രിമാരിൽ മുഖ്യനും സുവിദിതമായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള എന്ന രാജപുത്രൻ ഉടനെ സൈന്യസമേതനായി കണിയാങ്കുളം പോർകളത്തിലെത്തി രാമപ്പയ്യനോടെതിരിട്ട് യുദ്ധംചെയ്തു. ഒടുവിൽ വീരസ്വർ​ഗ്​ഗം പ്രാപിക്കുകയും ചെയ്തു. ഇതാണ് ഇതിലെ ഇതിവൃത്തം. ഭാവനിർഭരമായ ഒരു കാവ്യമാണിതു്. യുദ്ധഭൂമിയിലേക്കു പുറപ്പെടുന്നതിൻ്റെ തലേദിവസം രാത്രിയിൽ, ഇരവിക്കുട്ടിപ്പിള്ളയുടെ അമ്മയും ഭാര്യയും കണ്ട ദുഃസ്വപ്നങ്ങളെ വിവരിച്ചു യാത്ര മുടക്കുവാൻ അവർ കേണപേക്ഷിക്കുമ്പോൾ ആ ധീരോദാത്തൻ പറയുന്ന വാക്കുകൾ കേൾക്കേണ്ടതുതന്നെയാണ്:

ഏഴുകടലപ്പുറത്തി–ലിരുമ്പറൈക്കുള്ളിരുന്താലും
എമരാജദൂതർ വന്താ–ലില്ലൈയെൻറാൽ വിടുവാരോ?
കല്ലാലേ കോട്ടൈ കെട്ടി കല്ലറൈക്കുള്ളിരുന്താലും
കാലനുടയാളു വന്താൽ കണ്ടില്ലെൻറാൽ വിടുവാരോ?
നമരാജദൂതർ വന്താൽ നാളെയെൻറാൽ വിടുവാരോ?
വിളൈന്ത വയലറുപ്പതുക്കു വിചനപ്പെടവേണ്ടാം കാൺ.