പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

കരയേണ്ട രാധേ നീ കരഭോരു വന്നാലും
കരയുള്ളതല്ലയോ നിൻ്റെ വസ്ത്രം?
കളവാണി, കാലത്തെക്കളയാതെ വന്നാകിൽ
കളവല്ല നീളേ നിൻ ചേലനല്കാം…. (വസ്ത്രാപഹരണം)

എന്നു തുടങ്ങി ശ്രുതിമധുരങ്ങളായി പാടുന്ന പല ഗാനങ്ങളുടേയും നിരാഡംബരവും നിസ്സർ​ഗ്​ഗസുന്ദരവുമായ രീതിയെ ആരും അഭിനന്ദിക്കുകതന്നെ ചെയ്യും. നാട്ടിൻപുറങ്ങളിലെ ചില കുട്ടിമാൻമിഴിമാരുടെ സംരക്ഷണയിലാണു് ഇത്തരം ഗാനങ്ങൾ പലതും ഇപ്പോൾ സൂക്ഷിച്ചുവരുന്നത്. ഭാഷാപ്രണയികളെങ്കിലും അവയിൽ ഉത്തമങ്ങളായവയെ ഏറ്റുവാങ്ങി പരിരക്ഷിച്ചില്ലെങ്കിൽ കാലപ്രവാഹത്തിൽ – പരിഷ്കാര പ്രവാഹത്തിൽ – അവയെല്ലാം ഒലിച്ചുപോയേക്കാനിടയുണ്ട്. ഇപ്പോൾത്തന്നെ അത്തരം ഗാനങ്ങളും അവയ്ക്കു യോജിച്ച വിനോദങ്ങളും നാമാവശേഷമായിരിക്കയാണു്. * (‘പാട്ടുകൾ’ എന്ന പേരിൽ തൃശ്ശൂർ മംഗളോദയത്തിൽനിന്നും ഇവയിൽ ചിലതെല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു് ഈയവസരത്തിൽ അനുസ്മരിക്കാതിരിക്കുന്നില്ല.)