പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ഇതു നോക്കുകത്തി എന്ന ഖണ്ഡകാവ്യത്തിൻ്റെ തലക്കുറിപ്പായി ചേർത്തിട്ടിട്ടുള്ള വാക്യങ്ങളാണു്. ദുരന്താത്മകമായ ഒരു പ്രേമകഥയാണിതിൽ വിവരിക്കുന്നതു്. ഒരു ആഢ്യൻ നമ്പൂരിയുവാവു്, വാരിയത്തെ ഒരു യുവതിയെ വേളികഴിച്ച് ഇല്ലത്തു കൊണ്ടുവന്നു കുടിപാർപ്പിക്കുമെന്നായപ്പോൾ പരശുരാമവർ​ഗ്ഗക്കാരായ നമ്പൂരിമാർ അവളെ വധിക്കുകയും അതിൻ്റെ ഫലമായി യുവാവ് ഭ്രാന്തനായിത്തീരുകയും ചെയ്യുന്ന ഒരു കഥ. വർണ്ണനകൾ നന്ന്. പക്ഷേ, ഭാവതീവ്രത പോരാ എന്നു പറയേണ്ടിവരുന്നു. കാവ്യത്തിലെ അവസാനഭാഗം ഇവിടെ കുറിക്കാം:

വള്ളോലിക്കണ്ടത്തിലക്കൊല്ലം…
വയലിൽ കിടന്നൊരു തലയോടു്
വള്ളവപ്പുലയനെടുത്തുവന്നു
വലിയൊരു മുളനാട്ടി വെച്ചു മോളിൽ
വട്ടക്കണ്ണുള്ള നോക്കുകുത്തി
പട്ടാമ്പിപ്പുഴക്കരയിൽ
പാട്ടുപന്തൽപ്പുരയ്ക്കരികിൽ
പത്തുനൂറു കരിമ്പനകൾ
പാർത്തുനില്ക്കും വരമ്പരികിൽ
ഉയരത്തിലുയരത്തിൽ
ഒരു കമ്പിൽത്തലയോടു്!

നാട്ടുവെളിച്ചം എന്ന സമാഹാരത്തിലെ കണ്ണൻ്റെ കഥ സുദീർഘമാണു്… ഒരു പൈതലിൻ്റെ സ്വപ്നമാണതിൽ വർണ്ണിക്കുന്നത് .

കുട്ടിക്കരളുകളിച്ചക്കഥകൾ
തൊട്ടുനുണച്ചു കിടന്നുറങ്ങി
കുന്നിൻചെരുവിൽ കുരുന്നു ഞാന-
ക്കുതുകമെൻ കവിതയിൽക്കരതുന്നി.

അങ്ങനെ അതു നീണ്ടുപോകുന്നു. നാടൻ ചൊല്ലുകൾകൊണ്ട് ‘നാട്ടുവെളിച്ച’ത്തെ കവി കൂടുതൽ പ്രകാശമാനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *