പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം – അനുഷ്ടുപ്പു വൃത്തത്തിൽ 190 പദ്യങ്ങൾ അടങ്ങിയ ഈ ലഘുകാവ്യം അക്കിത്തത്തിൻ്റെ മെച്ചപ്പെട്ട കൃതികളിൽ മെച്ചപ്പെട്ട ഒന്നായി കണക്കാക്കേണ്ടിയിരിക്കുന്നു. കേരളത്തിൻ്റെ ആത്മാവു് കഴിഞ്ഞ പത്തിരുപതു വർഷത്തിനുള്ളിൽ എന്തിനെല്ലാം ആശിച്ചുവെന്നും, ഏതെല്ലാം ആശാഭംഗങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോന്നുവെന്നും ചിന്താപരമായ ഈ കാവ്യത്തിൽ കവി ഭംഗിയായി വ്യഞ്ജിപ്പിച്ചിരിക്കുന്നു. കവിത ജീവിതവിമർശനമാണെന്ന അഭിപ്രായം ആദരണീയമെങ്കിൽ ഈ ലഘുകാവ്യം അത്തരത്തിലുള്ള ഒന്നാണെന്നു നിശ്ശങ്കം പ്രസ്താവിക്കാം. ഇതിലെ പ്രമേയം സ്വർഗ്ഗം, നരകം, പാതാളം, ഭൂമി എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ ഭാഗവും ജീവിതാനുബന്ധിയായി വർണ്ണിക്കയും ചെയ്തിരിക്കുന്നു. പ്രകൃതിയുടെമേൽ ആധിപത്യം സ്ഥാപിച്ച ഇന്നത്തെ മനുഷ്യൻ്റെ നിലയെ കവി വർണ്ണിക്കുകയാണ്:

‘പുല്ലാണവനു കാന്താരം,–പർവ്വതം പാഴ്മണൽത്തരി,
സമുദ്രമിറവെള്ളം, വി–ണ്ടലമോ കുടവട്ടവും….’

‘കാറ്റിനെ,പ്പരമാണുക്കൾ–ക്കകത്തെദ്ദിവ്യശക്തിയെ
കല്പിച്ചപടി ചെയ്യിപ്പി–തല്പനല്ലാത്ത മാനുഷൻ’

അങ്ങനെ ദിഗ്ജയം നേടി ഉന്നതനായിത്തീർന്നുവെങ്കിലും,

‘നരനെത്തന്നെ മാടാക്കി–പ്പണിയിപ്പൂ നരാധമൻ’

എന്നീ നിലയിൽ അവൻ അധമനായിത്തീരുകയും ചെയ്യുന്നു. അതുതന്നെയോ?

നിരത്തിൽ കാക്കകൊത്തുന്നു–ചത്തപെണ്ണിൻ്റെ കണ്ണുകൾ
മുല ചപ്പിവലിക്കുന്നൂ നരവർ​ഗ്ഗനവാതിഥി

അത്തരത്തിൽ ആധുനിക ജീവിതത്തെ വികൃതമാക്കുന്ന പല വിരോധാഭാസങ്ങളും സോപഹാസം കവി പ്രസ്തുത കൃതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *