പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

ഭദ്രകാളിപ്പാട്ടു്: ”കേരളത്തെ ദുർഭൂതങ്ങളിൽനിന്നു രക്ഷിക്കുന്നതിനായി മലയോരത്തിൽ ശാസ്താവിനേയും, കടലോരത്തിൽ ഭദ്രകാളിയേയും ഒട്ടുവളരെ ക്ഷേത്രങ്ങളിൽ പരശുരാമൻ കുടിയിരുത്തി എന്നുള്ള ഐതിഹ്യം സുപ്രസിദ്ധമാണല്ലോ. ‘കൊറ്റവൈ’ എന്ന ദ്രാവിഡ ദേവതതന്നെയാണു് ഭദ്രകാളി, ഭദ്രകാളിക്കും ശാസ്താവിനും കളമെഴുത്തും പാട്ടും അത്യന്തം പ്രീതികരമാകുന്നു.” * (കേരളസാഹിത്യപരിത്രം ഭാഗം 1, പേജ് 199). ഭാർ​ഗ്​ഗവ ക്ഷേത്രത്തിൻ്റെ രക്ഷാകർത്തൃത്വം വഹിക്കുന്ന ഈ രണ്ടു ദ്രാവിഡ ദൈവങ്ങളെക്കുറിച്ചും ഒട്ടുവളരെ ഗാനങ്ങൾ അതിപ്രാചീനകാലം മുതൽക്കേ ഉണ്ടായിട്ടുണ്ട്. ഭദ്രകാളിപ്പാട്ടിലെ ഇതിവൃത്തം ദാരികവധമാണ്. ഈ പാട്ടിനുതന്നെ തോററം (അവതാരം) പാട്ട് എന്ന പേരുമുണ്ട്. വണ്ണാൻ എന്ന വർ​ഗ്​ഗത്തിൽപ്പെട്ടവർ പാടിവരുന്നതുകൊണ്ട് വണ്ണാൻപാട്ട് എന്ന പേരും പറഞ്ഞുവരുന്നു. ചില സ്ഥലങ്ങളിൽ കുറുപ്പന്മാർ എന്ന ജാതിക്കാരും ഇതു പാടാറുണ്ട്.

സർപ്പപ്പാട്ട്: ഭദ്രകാളിപ്പാട്ടുപോലെതന്നെ അതിപ്രാചീനകാലം മുതൽക്കേ ഉത്ഭവിച്ചിട്ടുള്ള ഒന്നാണു സർപ്പപ്പാട്ട്. “പാമ്പും അമ്മദൈവവും ദ്രാവിഡ സംസ്കാരത്തിൻ്റെതന്നെ ഒരംശമാണു.” * (കേരളത്തിലെ കാളീസേവ, പേജ് 2). സർപ്പങ്ങളുടെ നിവാസഭൂമിയായ കേരളത്തിൽ ആദിമജനങ്ങൾ നാഗാരാധകന്മാരായി തീർന്നതിൽ അത്ഭുതമൊന്നുമില്ല. അതിനാൽ പ്രാക്തനകാലം മുതൽക്കേ സർപ്പ പ്രീതികരങ്ങളായ പല പാട്ടുകളും ഇവിടെ ഉണ്ടായിത്തുടങ്ങി. പുള്ളുവരാണു ആ പാട്ടുകൾ കുലവൃത്തിയായി സ്വീകരിച്ചു പാടിവരുന്നത്. പന്തലിൽ കളമിട്ട്, സർപ്പത്തിൻ്റെ ചിത്രം വരച്ച് കുടംകൊട്ടിയും മറ്റും പുള്ളുവനും പുള്ളുവത്തിയും കൂടി പാടുകയാണു പതിവ്.

വേലൻ, വണ്ണാൻ, പാണൻ, പുള്ളുവൻ, കുറവൻ തുടങ്ങിയ ചില പ്രത്യേക വർ​ഗ്​ഗക്കാർ പ്രാചീന സാമൂഹ്യ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇവർ മുമ്പറഞ്ഞ വിധത്തിലുള്ള പല പാട്ടുകളും കുലവൃത്തിയായി സ്വീകരിച്ചു പരമ്പരയായി പഠിച്ചു പാടിയിരുന്നു.