പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

പർവ്വങ്ങൾ: കിളിപ്പാട്ടുകൃതികളെ മുഖ്യമായി അനുകരിച്ചെഴുതിയിട്ടുള്ളവയാണു്. വിധിപർവ്വം കളകാഞ്ചിയിലും, നരകപർവ്വവും മോക്ഷപർവ്വവും കേകയിലുമാണു് എഴുതിയിട്ടുള്ളതു്. മരണപർവ്വത്തിലെ വൃത്തം മഞ്ജരിയാണു്. ആസന്നമരണനായ ഒരുവൻ്റെ അന്തർ​ഗ്​ഗതങ്ങളെയാണു് മരണപർവ്വത്തിൽ വർണ്ണിക്കുന്നതു്. മോക്ഷപർവ്വത്തിലെ സ്വർഗ്ഗപുരിവർണ്ണന, കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ദ്വാരകാപുരിവർണ്ണനയെ അനുസ്മരിപ്പിക്കുവാൻ പര്യാപ്തമായിരിക്കുന്നു. നരകപർവ്വത്തിലെ പല ഘട്ടങ്ങളും കവിയുടെ വർണ്ണനാവൈഭവത്തെയും കല്പനാശക്തിയെയും വിളിച്ചുപറയുന്നവയാണു്. അതിലെ പിതൃപുത്രസംവാദം രസാവഹമെന്നേ പറയാവൂ.

ഒരു നരകജീവിയുടെ ആകൃതിയെ വർണ്ണിക്കുന്നതു നോക്കുക:

ശിരസ്സിൽ മുടിവത്സസർപ്പങ്ങൾ പലതരം
വിരൂപദൃഷ്ടികളിൽ വൃശ്ചികമിരിക്കുന്നു;
വളരെ നയനാംബു സന്തതമൊഴുകുന്നു
തിളച്ച വെള്ളത്തോടു സമാനം പുകയുന്നു….
ഉത്തരാധരോഷ്ഠങ്ങൾ ചുട്ട മാംസത്തോടൊക്കും
അത്യുഷ്ണത്തിൻ ചിഹ്നം പുക വായിലേ ശ്വാസം.